Wednesday, June 1, 2011

കളിക്കൂട്ടുകാരന്‍
കിളിയമ്മയും അമ്മ അണ്ണാനും മധുരം പങ്കു വയ്കുകയാണ് . ഒരേ മരത്തില്‍ താമസിക്കുന്ന ഇരുവര്‍ക്കും കുഞ്ഞു ജനിച്ചിരിക്കുന്നു. അതും ഒരേ ദിവസം !ആ അമ്മമാര്‍ അതില്‍ ഒത്തിരി സന്തോഷിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു. ഇര തേടാന്‍ പോയ അമ്മ അണ്ണാനെ ഒരു പൂച്ച കടിച്ചു തിന്നു. അനാഥനായ കുഞ്ഞന്‍ കരഞ്ഞു കിടപ്പായി. കൂട്ടില്‍ തിരിച്ചെത്തിയ അമ്മക്കിളി അവന്റെ അടുത്തെത്തി. കരഞ്ഞു തളര്‍ന്നു കിടക്കുന്ന അവനെ കണ്ടപ്പോള്‍ ആ അമ്മയുടെ ഹൃദയം തേങ്ങി. അവള്‍ അവനെ വാരിയെടുത്ത്‌ കൂട്ടില്‍ ച്ചെന്നു. ഭക്ഷണം നല്‍കി. "ആരാമ്മേ ഇത്?" കുഞ്ഞിക്കിളി കൊഞ്ചി. "ഇത്...ഇത് നിന്റെ കൂട്ടുകാരനാണ്. ഇവനെ പോന്നു പോലെ നോക്കണംട്ടോ" കുഞ്ഞുകിളി സന്തോഷത്തോടെ തലയാട്ടി. അവളവനെ ചേര്‍ത്ത് പിടിച്ച കവിളില്‍ മുത്തം നല്‍കി. കണ്നുനീരിന്നിടയിലും അവന്‍ നുണക്കുഴി വിരിയിച്ചു.
ദിവസങ്ങള്‍ കടന്നു പോയി. അവര്‍ വളര്‍ന്നു. എങ്കിലും ഇര തെടാനൊന്നും പ്രായമായില്ല. അമ്മക്കിളി ഇരതേടാന്‍ പോയാല്‍ അവര്‍ കളിക്കും. കഥകള്‍ പറയും. അവര്‍ പിരിയനാകാത്ത വിധം ചങ്ങാതിമാരായി കഴിഞ്ഞിരുന്നു. ഒരിക്കല്‍ അണ്ണാന്റെ ശ്രദ്ധ മാറിയ നേരത്ത് കുസൃതി കാണിച്ച കുഞ്ഞുകിളി നിലത്തു വീണു. ചിറകിനു സാരമായ പരിക്ക് പറ്റി. തന്റെ പിഴവ് കാരണമാണ് കിളിക്ക് അപകടം പറ്റിയതെന്നു വിശ്വസിച്ച അവന്‍ ഒത്തിരി കരഞ്ഞു. അമ്മയും കിളിക്കുഞ്ഞും സമാധാനിപ്പിച്ചിട്ടും അവന്റെ സങ്കടം തീര്‍ന്നില്ല.
പിറ്റേന്ന് അമ്മ പുറത്തുപോയപ്പോള്‍ കുഞ്ഞുകിളി വീണ്ടും പറക്കാന്‍ ശ്രമിച്ചു. മുറിവുകള്‍ ഉണങ്ങി വരുന്നുണ്ട്. അവളെ സഹായിച്ചുകൊണ്ട് അവന്‍ കൂടെ തന്നെ ഉണ്ട്. പെട്ടന്നാണ് അവന്‍ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടത്..! ഒരു പൂച്ച തങ്ങളെ ലക്‌ഷ്യം വച്ച് കൊണ്ട് മരം കയറി വരുന്നു. തന്റെ ചങ്ങാതിക്ക് ഒന്നും വന്നു കൂടാ. അവന്‍ പൂച്ചയെ ആക്രമിക്കാനായി മുന്നോട്ടു കുതിച്ചു. ഭീകരനായ പൂച്ചക്ക് അവനെ വായിലാക്കാന്‍ ഏറെ നേരം വേണ്ടി വന്നില്ല....അവന്റെ പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമാരുന്നതിനു മുന്‍പ് അവനവളെ അവസാനമായൊന്നു നോക്കി....."ഈശ്വരാ അവളുടെ ചിറകുകള്‍ക്ക് ശക്തി............"അവനു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ..... നോട്ടിനുണഞ്ഞു കൊണ്ട് പൂച്ച കിളിക്കരികിലേക്ക് നീങ്ങി. ഭീകരമായ കാഴ്ചകള്‍ കണ്ടു പതറിപ്പോയ കിളികുഞ്ഞു കണ്ണുകള്‍ ഇറുക്കിയടച്ചു ശക്തിയായി ചിറകുകള്‍ വീശി. അവള്‍ ആകാശത്തേക്ക് പൊങ്ങി. ഇളിഭ്യനായ പൂച്ച തിരിച്ചു പോയി.
അവള്‍ മെല്ലെ കണ്ണ് തുറന്നു. കൈകോര്‍ത്ത്‌ നിന്ന കണ്പീലികള്‍ വിട്ടകന്നപ്പോള്‍ കണ്ണുനീര്‍ത്തുള്ളി താഴേക്ക് പതിച്ചു." എന്റെ കൂട്ടുകാരന്‍.............എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ............"അവള്‍ വിതുമ്പി.
വിവരമറിഞ്ഞ് കരഞ്ഞുകൊണ്ട്‌ വന്ന അമ്മക്കിളി അവളെ കെട്ടിപിടിച്ചു. അമ്മയുടെ മാറില്‍ മുഖം പൊത്തി അവള്‍ പൊട്ടിപ്പൊട്ടി കരഞ്ഞു . " ഒരിക്കലും അവനെന്റെ കണ്ണ് നിറയാന്‍ അനുവദിച്ചിട്ടില്ല.....എന്നിട്ടിന്നു....എന്നെ ഒറ്റയ്ക്കാക്കി............"അവള്‍ക്കു സഹിക്കാന്‍ കഴിഞ്ഞതെ ഇല്ല.
രാത്രിയില്‍ ദുഖത്തോടെ മാനത്തേക്ക് മിഴി നട്ടിരുന്ന അവളുടെ മുന്നില്‍ ഒരു കുഞ്ഞു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ തിളക്കമുള്ളത് ! "അതെന്റെ കൂട്ടുകാരനാണ്" തണുത്ത ഒരു കുളിര്‍കാറ്റു കവിളിലെ കണ്ണുനീര്‍ ഒപ്പിയപ്പോള്‍ അവള്‍ക്കതവന്റെ സ്നേഹം നിറഞ്ഞ മുത്തമായ് തോന്നി...അവളുടെ ഹൃദയം മന്ത്രിച്ചു "സുഹൃത്തേ.... നിനക്കും എനിക്കുമിടയില്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടവേള മാത്രമേ ഉള്ളു...ഞാന്‍ വരും.. എത്ര നാള്‍ എനിക്ക് നിന്നെ പിരിഞ്ഞിരിക്കാന്‍ കഴിയും...? ഞാന്‍....ഞാന്‍ നിന്റെ കളിക്കൂട്ടുകാരിയല്ലെടാ........" നനുത്ത ഒരു കുളിര്‍കാറ്റു വീണ്ടും അവളെ താഴുകിക്കടന്നു പോയി. നക്ഷത്രം ഒന്നുകൂടി തിളങ്ങി.